കഴിഞ്ഞ ഒരു മാസത്തോളമായി എന്റെ വീട്ടിൽ രണ്ടു പേർ കൂടി പുതിയതായി ഉണ്ടായിരുന്നു. ഒരു തേൻകുരുവിയും അവളുടെ ഭർത്താവും. വീട്ടിൽ ഞാൻ പത്രം വായിക്കാനിരിക്കാറുള്ള സ്ഥലത്ത് വള്ളിപ്പാല ചെടി(curtain plant) പടർത്തിയിട്ടുണ്ട്. അവിടെ ഞാൻ ഇരിക്കാറുള്ള സമയത്ത് ഈ തേൻ കുരുവികൾ എന്റെ തലക്കു മുകളിൽ വള്ളിപ്പാലയിൽ വന്നിരിക്കാറുണ്ട്.വീട്ടിൽ കുളക്കോഴിയും,മയിലും,പൂത്താംകീരി കിളിയും, മണ്ണാത്തിപുള്ളും ഒക്കെ സ്ഥിരം സന്ദർശകരായതുകൊണ്ട് ഈ തേൻ കുരുവികളെ ഞാൻ കാര്യമായി ശ്രദ്ധിച്ചില്ല. മറ്റുള്ളവർക്കൊപ്പം ഇവരും വന്നു അത്രേ ഉള്ളൂ എന്ന് ഞാൻ കരുതി. പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി അവർ എന്നെ ശ്രദ്ധിക്കുന്നുണ്ട്. എന്നെ മാത്രമല്ല എന്റെ കുടുംബാംഗങ്ങളേയും അവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ ഒരാഴ്ച്ചക്കാലം നിരീക്ഷിച്ചതിനു ശേഷം തേൻകുരുവികൾ ഞാൻ പത്രം വായിക്കാൻ ഇരിക്കുന്ന കസേരക്ക് നേരെ മുകളിൽ ആയി വള്ളിപ്പാലയുടെ ഒരു വളളിയിൽ കൂടുകൂട്ടി തുടങ്ങി.ഒരാഴ്ച്ച എന്നേയും വീട്ടുകാരേയും കുറിച്ച് ശരിക്കും പഠിച്ചതിന് ശേഷമായിരുന്നു അവർ കൂടുകൂട്ടാൻ തുടങ്ങിയത്. അവരുടെ വിശ്വാസം ഞങ്ങൾ തെറ്റിച്ചില്ല. അവരെ ആക്രമിക്കാൻ വന്ന അയലത്തെ മേരിയുടെ പൂച്ചകളെ ഓടിച്ച് വിട്ട് എന്റെ മക്കൾ തേൻ കുരുവികളുടെ ഇഷ്ടക്കാരായി മാറി. എന്റെ വീട്ടിലുള്ളവരല്ലാതെ വേറെ ആരു വന്നാലും അവർ പറന്നു പോകുമായിരുന്നു. വാഴനാരുകളും ചകിരിനാരുകളും കൊണ്ട് നാലു ദിവസം കൊണ്ട് അവർ കൂടുപണിതു. പണി പൂർത്തിയായി ഉടനെ പെൺകുരുവി രണ്ടു മുട്ട ഇട്ടു.കുരുവികൾക്കൊപ്പം ഞങ്ങളും ആ ദിവസത്തിനായി കാത്തിരുന്നു. അവസാനം ആ ദിവസം എത്തി. രാവിലെ പത്രം വായിക്കാനിരുന്ന ഞാൻ തലക്കു മുകളിൽ കൂട്ടിൽ നിന്നും ആ കുഞ്ഞി കരച്ചിൽ കേട്ടു. കൂട്ടിലേക്ക് എത്തി നോക്കി.എനിക്കു വേണ്ടി അമ്മക്കിളിയും അച്ഛൻ കിളിയും മാറി തന്നു. രണ്ടു മുട്ടയും വിരിഞ്ഞിരിക്കുന്നു. ആ സന്തോഷ വാർത്ത ഞാൻ വീട്ടിലുള്ളവരോട് പറഞ്ഞു. എല്ലാവർക്കും സന്തോഷം.പ്രത്യേകിച്ച് എന്റെ മക്കൾക്ക്. കുരുവികൾ അവരുടെ മക്കൾക്ക് തീറ്റ കൊടുക്കുന്നതും കുഞ്ഞികിളികൾ വായ പിളർന്നിരിക്കുന്നതും കാണാൻ രസമാണ്. രാത്രി അമ്മക്കിളി മക്കൾക്കൊപ്പം കൂട്ടിലിരിക്കും. അച്ഛൻകിളി കാവലിന് പുറത്ത് വള്ളിപാലയിൽ ഇരിക്കും. അങ്ങനെ ആറു ദിവസം കഴിഞ്ഞു.രാവിലെ ആറു മണിയോടെ തേൻ കുരുവികൾ ചിലക്കുന്ന ശബ്ദം കേൾക്കാറുണ്ട്. പക്ഷേ അന്നു ഞാൻ ആ ശബ്ദം കേട്ടില്ല. പുറത്തു വന്നു കൂട്ടിലേക്ക് നോക്കി. അമ്മക്കിളിയും അച്ഛൻകിളിയും വള്ളിപ്പാലയിൽ മിണ്ടാതെ ഇരിക്കുന്നുണ്ട്. ഞാൻ അവരുടെ കൂടിനു താഴെ പത്രം വായിക്കാനിട്ടിരിക്കുന്ന കസേരക്കടുതെത്തി. ആ കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി. കസേരക്കു മുകളിൽ രണ്ടു കിളി കുഞ്ഞുങ്ങൾ ഉറുമ്പരിച്ച് കിടക്കുന്നു.ഞാനവയെ തൊട്ടു നോക്കി. മരിച്ചിരിക്കുന്നു. കുഞ്ഞുതൂവലുകൾ വന്നു തുടങ്ങിയ ശരീരം. പറക്കാൻ ശ്രമിച്ചപ്പോൾ താഴെ വീണതാണെന്നു തോന്നുന്നു. രണ്ടു കിളികുഞ്ഞുങ്ങളും വീഴ്ച്ചയിൽ ചത്തുപോയി. ഞാൻ എന്തു ചെയ്യണമെന്നറിയാതെ ആ കിളികുഞ്ഞുങ്ങളുടെ മാതാപിതാക്കളെ നോക്കി. എന്നെ കുറച്ചുനേരം നോക്കിയിരുന്ന് അവർ രണ്ടാളും പറന്നു പോയി.അവർ വീണ്ടും മുട്ടയിടാൻ വരും എന്ന പ്രതീക്ഷയിൽ ഞാൻ കുറച്ചു ദിവസം ഇരുന്നു. അവർ വന്നില്ല. മക്കൾ നഷ്ടപ്പെട്ട തേൻ കുരുവികളുടെ കണ്ണീർ വീണിട്ടാണോ എന്നറിയില്ല, അവർ കൂടുകൂട്ടിയ വള്ളിപ്പാലയും ഉണങ്ങി തുടങ്ങിയിരിക്കുന്നു. ഉണങ്ങിയ വള്ളിപ്പാലക്കു ഞാൻ വെള്ളം ഒഴിക്കുന്നുണ്ട്. പറന്നു പോയ തേൻകുരുവികൾക്കുവേണ്ടി ഉണങ്ങിയ വള്ളിപ്പാലക്ക് പുതിയ മുകുളം വരുന്നത് നോക്കി ഞാനിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ