2018 ജനുവരി 17, ബുധനാഴ്‌ച

മച്ചാട്

അങ്ങു ദൂരെ ചക്രവാളത്തിൽ കാണുന്ന മലനിരകളാണ് മച്ചാട് മലകൾ.ആ മലകൾക്കു താഴേയാണ് എന്റെ ഗ്രാമം മച്ചാട്. എല്ലാവരും ഗ്രാമഭംഗികൾ വർണ്ണിക്കുമ്പോൾ സ്ഥിരം ഉപയോഗിക്കുന്ന പുഴയും വയലും ഒന്നും ഞാൻ ഉപയോഗിക്കുന്നില്ല. എന്റെ ഗ്രാമത്തിൽ പുഴയില്ല. ഉണ്ടായിരുന്ന ഒരു പുഴയിൽ ഒരു ഡാം നിർമ്മിച്ചിട്ടുണ്ട് വാഴാനി ഡാം. ഡാം നിർമ്മിച്ചതോടെ ഞങ്ങൾക്കു പുഴയില്ലാതായി എങ്കിലും വേനൽ കനക്കുമ്പോൾ കനാലിലൂടെ വിടുന്ന ഡാമിലെ ജലം കൊണ്ടാണ് ഞങ്ങൾ മച്ചാട്ടുകാരുടേയും സമീപ ഗ്രാമങ്ങളിലുള്ളവരുടേയും ജലക്ഷാമം തീരുന്നത്. അതുകൊണ്ട് പുഴയില്ലാതായെങ്കിലും ഞങ്ങൾ ഡാമിനെ കുറ്റം പറയുന്നില്ല. പുഴയില്ലെങ്കിലും വിശാലമായ പാടശേഖരങ്ങൾ മച്ചാടിനുണ്ട്.പണ്ട് ഈ പാടത്ത് കൊയ്ത്ത് കഴിഞ്ഞ് പോത്തിന്റെ പുറത്ത് നുകം കെട്ടി പാടം ഉഴുതുമറിക്കും. ആ ദിവസങ്ങളിൽ ഞങ്ങൾ ദാരിദ്രമുള്ള വീട്ടിലെ കുട്ടികൾ സ്ക്കൂളിൽ പോകില്ല.കാരണം പോത്തിനെ കൊണ്ട് പാടം ഉഴുതുമറിക്കുമ്പോൾ പാടത്തെ മീനുകളെല്ലാം ചെളിവെള്ളത്തിൽ മുകളിലേക്ക് പൊന്തിവരും. ആ മീനുകളെ ഞങ്ങളെല്ലാവരും പിടിക്കും. അന്നൊക്കെ മീൻകാരന്റെ കയ്യിൽ നിന്ന് മീൻ മേടിച്ച് കറി വെക്കാൻ ഞങ്ങളുടെ ദാരിദ്രം അനുവദിച്ചിരുന്നില്ല. വർഷത്തിലൊരിക്കൽ കൊതി തീരും വരെ ഞങ്ങൾ മീൻ കഴിച്ചിരുന്നത് ഇങ്ങനെയാണ്.
ഞങ്ങൾ മച്ചാട്ടുകാരുടെ മറ്റൊരു പ്രത്യേക ത എല്ലാരുടേയും ഒത്തൊരുമയാണ്. ഞങ്ങളുടെ ഇടയിൽ ശത്രുത വരുന്ന സമയം ഇലക്ഷൻ കാലത്താണ്. ആ സമയത്ത് ഒരു പാർട്ടിക്കാരന് മറ്റൊരു പാർട്ടിക്കാരനെ കണ്ടു കൂട എങ്കിലും ആ ദേഷ്യമൊക്കെ ഇലക്ഷൻ ഫലം വന്ന് ഒരു മാസത്തിനുള്ളിൽ തേഞ്ഞുമാഞ്ഞു പോകും. എന്നിട്ടും പോകാത്ത ദേഷ്യം മച്ചാടു മാമാങ്കത്തിനും പള്ളിപെരുന്നാളിനും ഞങ്ങൾ തല്ലി തീർക്കും. എങ്കിലും നാടെവിടാന്ന് ചോദിക്കുമ്പോൾ മച്ചാടാണ് എന്നു പറയുമ്പോൾ ഞങ്ങളുടെ ഉള്ളിൽ പടരുന്ന ഒരു കുളിരുണ്ട്. സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ മതമൈത്രിയുടെ ആ കുളിരാണ് ഞങ്ങളുടെ മച്ചാട് ഗ്രാമത്തിന്റെ ഭംഗി.
കൂടുതൽ മച്ചാട് വിശേഷം കുറേശ്ശെയായി ഞാൻ പറയാം. സ്നേഹത്തോടെ കാത്തിരിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ